Tuesday, February 22, 2011

മരത്തണലിനും തല ചായ്ക്കാനുള്ള ഒരു ചുമലിനും മദ്ധ്യേ....

"നീയാം തണലിനു താഴെ,ഞാനിനി അലിയാം കനവുകളായ്." 
റിംഗ് ടോണ്‍ ശബ്ദിക്കുന്നത്‌ കേട്ടാണ് അവള്‍ ഉണര്‍ന്നത്..
"ഇറങ്ങാറായില്ലേ ? ഇപ്പോഴും ഉറക്കമായിരിക്കും എന്നെനിക്കറിയാം അതാ വിളിച്ചത് ''
നേരിയ ഉറക്ക ചടവോടെ അവള്‍ ട്രെയിനില്‍ എഴുന്നേറ്റിരുന്നു. സമയം 3 : 30 .
"നീ ഇതുവരെ ഉറങ്ങിയില്ലേ?"
" അലാറം വെച്ച എഴുന്നേറ്റ താണ്‌, നിന്നെ വിളിക്കാന്‍".
മൊബൈല്‍  പരിധി വിട്ടു പുറത്തു പോയതോടെ കോള്‍ കട്ടായി. അവനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ അവളുടെ ഉള്ളിൽ നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. എപ്പോള്‍ മുതലാണ്‌ തനിക്കവനോടു പ്രണയം തോന്നി തുടങ്ങിയത്. സ്വപ്നങ്ങളും സന്തോഷങ്ങളും ദുഖങ്ങളും പങ്കു വെച്ച കോളേജ് കാലത്ത് അവന്‍ ഒരു പാടു കൂട്ടുകാരില്‍ ഏതോ ഒരുവന്‍  മാത്രമായിരുന്നു. 
നഗരതിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലും കണ്ടു മുട്ടുമ്പോള്‍ ഒരു നേര്‍ത്ത മന്ദഹാസം , നേരിയ സുഖാന്വേഷണം, അത്ര മാത്രം ... ഓരോ അവസരങ്ങളിലും തനിക്ക്‌ പ്രണയമൊന്നും ഇല്ല എന്ന്‍ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പെരുമാറ്റം, സൌഹൃദം, വെറും സൌഹൃദം മാത്രം.. അവന്‍ തന്‍റെ കണ്ണുകളിലേക്ക് നോട്ടമയക്കുന്നത് വരെ... കണ്ണുകളിലേക്കു നോക്കിയാലോ , (നോക്കല്ലേ.. പ്ലീസ് ..) ചുറ്റുമുള്ള  കോലാഹല ങ്ങളെല്ലാം മറഞ്ഞു പോയി,
പതിയെ ശാന്തമായ ഒരു നദീതീരം, അല്ലെങ്കില്‍ ഒരു നിശബ്ദമായ താഴ് വര , അതുമല്ലെങ്കില്‍ പൂക്കളും കിളികളും വസന്തം പൊഴിക്കുന്ന ഒരു മരത്തണല്‍ അവര്‍ക്ക് ചുറ്റും രൂപം കൊള്ളുമായിരുന്നു.... ഒരു നാള്‍ അങ്ങനെയൊരു പുഴക്കരയില്‍ ഇരിക്കുമ്പോള്‍ അവന്‍ ചോദിച്ചു.."പോരുന്നോ എന്‍റെ കൂടെ, ഒരു ജീവിതം മുഴുവനും നമുക്കൊരുമിച്ച് ........?".

കള്ളം കണ്ടു പിടിച്ച ദേഷ്യത്തില്‍ അവനു നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നകന്നു..


*************************
ഇത്തവണയെങ്കിലും ഇക്കാര്യം വീട്ടില്‍ അവതരിപ്പിക്കണം.
ഏട്ടന്‍ സമ്മതിക്കുമോ? പാവം തനിക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിടുണ്ട്..
പക്ഷെ, തനിക്കിപ്പോള്‍ സ്വന്തമായ ഒരു ജോലിയുണ്ട്.
പഠനത്തിനും മറ്റുമായി വരുത്തി വച്ച കടങ്ങള്‍ എല്ലാം താന്‍ തന്നെ വീട്ടികഴിഞ്ഞിരിക്കുന്നു. പുതിയ വീട് വച്ചത്  തന്‍റെ അധ്വാനതിന്‍റെ  പങ്കു കൊണ്ട് കൂടിയാണ്.
താന്‍ മറ്റൊന്നും ആവശ്യപ്പെടുന്നില്ല അവന്‍റെ  കൂടെ ഒരു ജീവിതം,അതിനു സമ്മതിക്കണം, സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പ്രാപ്തയായിരിക്കുന്നു..ജീവിതം തന്‍റേതു മാത്രമാണ്.. അത് വീട്ടുകാരുടെ പിടിവാശിക്ക്‌ മുമ്പില്‍ അടിയറ വെക്കാനാവില്ല......

ട്രെയിനിന്‍റെ  വേഗത കുറഞ്ഞു തുടങ്ങിയിരിക്കുന്നു ....
കാടു കയറിയ തുടങ്ങിയ ചിന്തകളെയും ലഗേജുകളെയും അടുക്കിപ്പെറുക്കി അവള്‍ വാതിലിനടുത്തേക്ക് നടക്കാന്‍ തുടങ്ങി.
ഇത്തവണയും ഏട്ടന്‍ വന്നു കാത്തു നില്‍ക്കുന്നുണ്ടാകുമോ ,എത്ര പ്രാവശ്യം പറഞ്ഞതാണ്, അതിന്‍റെ ഒന്നുമാവശ്യമില്ല എന്ന്... താന്‍ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ്..


നടക്കുന്ന വഴിയില്‍ തന്നെ ഒരാള്‍ വഴിയും മുടക്കികുന്തിച്ചിരിക്കുകയാണ്. താന്‍ മാത്രമേ  അവിടെ ഇറങ്ങാനുള്ളൂ, തട്ടി എഴുന്നെല്‍പ്പിച്ചത് അയാള്‍ക്കിഷ്ടപ്പെട്ടില്ല. എഴുന്നേറ്റു വഴി തടഞ്ഞൊരു നില്‍പ്പാണ്, " എന്താടി------"
പുളിച്ച കള്ളിന്‍റെ മണം..!
ഒരു നിമിഷത്തേക്ക് അവള്‍ ഒന്നു പകച്ചു നിന്നു.
ട്രെയിന്‍  പതിയെ ഒന്നു ആടിയുലഞ്ഞു, ആ മനുഷ്യനും. ബാലന്‍സ് കിട്ടാതെ അയാള്‍ ‍ വീഴാന്‍ പോയി, അവസരം മുതലാക്കി അയാളെ ബാഗുകൊണ്ട് തള്ളി മാറ്റിക്കൊണ്ട് അവള്‍ വേഗം വാതില്‍പടിയിലേക്ക് നീങ്ങി.

ഭാഗ്യം സ്റ്റേഷന്‍ എത്തിയിരിക്കുന്നു,
ഓരോ കംബാര്ടുമെന്‍റിലും സൂക്ഷിച്ചു നോക്കികൊണ്ട്‌ ഏട്ടന്‍ പ്ലാറ്റ് ഫോമില്‍ ‍ നില്‍ക്കുന്നു. കണ്ണുകളില്‍ ഭയം,ഉത്കണ്ഠ..

അവള്‍‍ ട്രെയിനില്‍ നിന്ന് വേഗം ഇറങ്ങി നടന്നു.
"ആഹ്, വന്നോ, ഞാനിങ്ങനെ നോക്കിക്കൊണ്ടെയിരിക്കുകയായിരുന്നു.."
" ഞാന്‍ പുറകിലായിരുന്നു. " 
"പോവ്വല്ലേ, വിശക്കുന്നുണ്ടോ
,കാപ്പി കുടിക്കണോ ?"
" ഇല്ല, പോകാം"..
ബൈക്കില്‍ ഏട്ടന്‍റെ ചുമലില്‍ തല ചായ്ച്ചിരുന്നപ്പോള്‍ 
മനസ്സിനെ ഉടക്കി വലിച്ചു കൊണ്ടിരുന്ന ഒരു കരച്ചില്‍ അവളുടെ തൊണ്ടയില്‍ കുരുങ്ങി  നിന്നു..
'ഉം, എന്തേയ് ..' 
മറുപടി പറയാനാകാതെ അവള്‍ കൂടുതല്‍ ചേര്‍ന്നിരുന്നു..
"നീയാം തണലിനു താഴെ......." മൊബൈല്‍ ഫോണ്‍ വീണ്ടും ചിലച്ചു തുടങ്ങി ..

3 comments:

  1. മരത്തണലിനും ഈ തല ചാക്കാനുള്ള ചുമലിനും ഇടയില്‍
    ​മാത്രമേ പെണ്‍കുട്ടിക്ക് ലോകമുള്ളൂ എന്നാണോ?

    ReplyDelete
  2. അങ്ങനെയല്ല, വലിയ ലോകത്തില്‍ പലതും വെട്ടിപിടിക്കുന്നതിനിടയില്‍ ചിലപ്പോള്‍ എങ്കിലും തല ചായ്ക്കാന്‍ ഒരു ചുമല്‍ വേണമെന്ന് ആഗ്രഹിച്ചു പോകുമെന്ന് പറഞ്ഞത് എന്‍റെ ഒരു പെണ്‍ സുഹൃത്താണ്.

    ReplyDelete
  3. Ennit aa kutti chettanod karyam paranju kanumo? Chettan enth paranju? Ayyo.. Onnum illaye.. Veruthe.. Veruthe chodichatha.
    About post: nice. Touch cheythu. Sahithyaramgavum vazhangum

    ReplyDelete