Saturday, October 11, 2014

കെൻ സാരോ വിവ


ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയല്ല
പാടുന്ന കൊതുകുകളല്ല
ഈര്‍പ്പമാര്‍ന്ന നികൃഷ്ടമായ ജയിലറയില്‍.
വാര്‍ഡന്‍ നിങ്ങളെ അകത്താക്കിപ്പൂട്ടുമ്പോള്‍
കേള്‍ക്കുന്ന താക്കോല്‍ക്കിലുക്കമല്ല
മനുഷ്യനോ മൃഗത്തിനോ പറ്റാത്ത ഭക്ഷണമല്ല
രാത്രിയുടെ രിക്തതയില്‍ മുങ്ങുന്ന
പകലിന്റെ ശൂന്യതയുമല്ല.
അതല്ല
അതല്ല
അതല്ല.
ഒരു തലമുറയില്‍ നിങ്ങളുടെ കാതുകളില്‍
മുഴക്കത്തോടെ കയറ്റിയ കള്ളങ്ങളാണ്
ഒരു ദിവസത്തെ വൃത്തികെട്ട ഭക്ഷണത്തിനായി
ക്രൂരമായ ഭീഷണാജ്ഞകളെ
നിര്‍വഹിക്കാന്‍ കൊലവിളി വിളിച്ചുകൊണ്ട്
ഓടുന്ന സെക്യൂരിറ്റി എജന്‍റാണ്
അര്‍ഹിക്കാത്തതെന്ന് മജിസ്ട്രേട്ടിന് അറിയാവുന്ന ശിക്ഷ
അവള്‍ പുസ്തകത്തില്‍ എഴുതുന്നതാണ്
സ്വേച്ഛാധികാരത്തിനു വ്യാജമായ നീതിമത്കരണം നല്കുന്ന
സന്മാര്‍ഗത്തിന്റെ ക്ഷയോന്മുഖത്വമാണ്‌
മനസ്സിന്റെ അനുചിതത്വമാണ്
നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
മൂത്രം കഴുകിക്കളയാന്‍ നമ്മള്‍ ധൈര്യപ്പെടാത്ത
കാലുറകളെ നനയ്ക്കുന്ന പേടിയാണ്
ഇതാണ്‌
ഇതാണ്‌
ഇതാണ്‌
പ്രിയപ്പെട്ട സുഹൃത്തേ നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.

-‘A Month and a Day _ A Detention Diary’ , Ken Saro-Wiwa

ബഹുരാഷ്ട്ര എണ്ണ കമ്പനി 'ഷെല്‍' നൈജീരിയന്‍ പട്ടാള ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിയ ചൂഷണത്തിന് എതിരെ പോരാടി രക്തസാക്ഷിയായ കെൻസാരോ വിവയുടെ വാക്കുകള്‍ ആണിത്. നൈജീരിയയില്‍ മാത്രമല്ല, ലോകമെങ്ങും നടന്ന്‌ കൊണ്ടിരിക്കുന്ന പരിസ്ഥിതി സമരങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ് കെൻസാരോ വിവയുടെ ജീവിതം.

ഇന്ന്‍ ഒക്ടോബര്‍ പത്ത് കെൻസാരോ വിവയുടെ ജന്മദിനം ആയിരുന്നു.


കെൻസാരോ വിവയുടെ ജീവചരിത്രം Niger Delta യില്‍ എണ്ണ ഭീമന്‍ Royal Dutch Shell നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.

നൈജീരിയയുടെ തെക്ക്കിഴക്കേയറ്റത്ത്‌ നൈജർ നദീതടത്തിൽ, ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് , ഒഗോണികൾ. കൃഷിയും , മത്സ്യബന്ധനവും ആയിരുന്നു അവരുടെ ജീവിത മാര്‍ഗ്ഗം. പെട്രോളിയം നിക്ഷേപങ്ങളാൽ സമ്പന്നമാണ്‌ ഒഗോണിലാന്റ് . നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950കള്‍ മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്‌തിരുന്നത്‌ പ്രധാനമായും ‘റോയൽ ഡച്ച്‌ ഷെൽ’ എന്ന ബഹു രാഷ്ട്ര എണ്ണക്കമ്പനിയായിരുന്നു.എണ്ണ ചോർച്ചയും ഗ്യാസ് ഫ്ളയറിങ്ങും അത് മൂലമുണ്ടാകുന്ന വൻ തോതിലുള്ള പാരിസ്ഥിതിക നാശവും, ഒഗോണിലാന്റിൽ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതും ജനജീവിതം ദുസ്സഹമാക്കി. ഷെൽ പൈപ്പ് ലൈനുകൾക്ക് വേണ്ടി കണ്ടൽക്കാടുകൾ അനധികൃതമായി വെട്ടി നശിപ്പിക്കപ്പെട്ടു. എണ്ണ ഖനനത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ വിഹിതം പോലും പ്രാദേശിക വികസനത്തിന്‌ ഉപയോഗിച്ചില്ല. 1970ല്‍ 'ഷെല്‍'ന് എതിരെ ഒഗോണി ഗോത്ര നേതൃത്വം ലോക്കല്‍ മിലിട്ടറി ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചു. അതേ വര്‍ഷം തന്നെയാണ് 'ബോമി 'എണ്ണപ്പാടം തീപിടിച്ചതും അനുബന്ധ ദുരന്തങ്ങളുണ്ടായതും. 1980കളില്‍ ഒഗോണി ജനത ശുദ്ധമായ വെള്ളത്തിനും നിര്‍മ്മലമായ വായുവിനും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. എന്നാല്‍ Mobile Police Force (MPF)ന്‍റെ സഹായത്തോടെ കമ്പനികള്‍ പ്രക്ഷോഭകാരികളെ നിഷ്കരുണം വേട്ടയാടി.നാനൂറോളം സമരക്കാർ ഭവനരഹിതരായി.

കെന്‍ സാരോ വിവയുടെ വാക്കുകള്‍ ഇങ്ങനെ:
"ഒഗോണികളുമായി ചര്‍ച്ചക്ക് ഷെല്‍ തയ്യാറല്ല. ജനരോഷം കൂടുമ്പോള്‍ അവര്‍ നൈജീരിയന്‍  സര്‍ക്കാരിന്റെ സഹായം തേടും. "നിങ്ങളുടെ വിദേശ വിനിമയ വരുമാനത്തിന്റെ 90  ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണവ്യവസായമാണ്‌  . അതിന്   എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ സമ്പദ്‌ഘടന തകരും. അതുകൊണ്ട് നിങ്ങള്‍ ഈ ജനങ്ങളെ/ ഈ സമരക്കാരെ നേരിടണം.” ഇതാണ് ഷെല്‍ സര്‍ക്കാരിനോട് പറയുന്നത്.  സര്‍ക്കാര്‍ അവര്‍ക്ക് വഴങ്ങി പാവം ജനങ്ങളുടെ മേല്‍ കൊടിയ പീഡനം അഴിച്ചുവിടും. എണ്ണ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് താഴെയാണ് ജനങ്ങളുടെ സ്ഥാനം .
വളരെയേറെ കാലമായി നൈജീരിയ പട്ടാള ഏകാധിപത്യത്തിന്‍ കീഴിലാണ്. എണ്ണ കമ്പനികള്‍ക്ക് പട്ടാള ഏകാധിപത്യമാണ് പ്രിയം . കാരണം അവര്‍ അഴിമതിക്കാരാണ് എന്നത് തന്നെ. അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെടുന്നു."

1990 ല്‍ ആണ് MOSOP (Movement for the Survival of Ogoni People) എന്ന സംഘടന രൂപം കൊള്ളുന്നത്. എണ്ണഖനനത്തിൽ നിന്ന്‌ ലഭിക്കുന്ന ലാഭത്തിന്റെ ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, എണ്ണഖനനം മൂലം ഒഗോണിലാന്റ്നുണ്ടായ പരിസ്ഥിതിനാശത്തിന്‌ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സംഘടന ഒഗോണികളുടെ പോരാട്ടത്തിനു ചുക്കാൻ പിടിച്ചു. എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, ടെലിവിഷന്‍ പ്രൊഡ്യൂസറും ഒക്കെയായിരുന്ന വിവ MOSOPന്‍റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും 'ഷെൽ' എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി സമരം നയിച്ചു. ഒഗോണികളുടെ സമരത്തിന്‌ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിവ യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ചു.

തുടരെത്തുടരെ വന്ന സൈനിക സര്‍ക്കാരുകള്‍ നിലനിന്നത് രാജ്യത്തിലെ എണ്ണവ്യവസായം നല്‍കുന്ന ഭീമമായ ആദായത്താലാണ്. സൈനികനേതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. ആ ധനപ്രവാഹത്തെ തടയാന്‍ ഏതു ശക്തി മുന്നോട്ടു വന്നാലും പട്ടാളഭരണം അതിനെ നശിപ്പിച്ചുകളയും. അബാച്ചയും കൂട്ടുകാരും സാരോ-വിവയെ ശത്രുവായി കണ്ടു.വിവയെ നിരവധി തവണ അറസ്റ്റ്‌ചെയ്‌തു. സമരത്തെ നേരിടുന്നതില്‍ കമ്പനിക്കും സര്‍ക്കാരിനും ഒരേ നയമായിരുന്നു. MOSOPനെ ഭീകരസംഘടനയായി ചിത്രീകരിച്ച്‌ ഒഗോണികളിൽ വിഭാഗീയത വളർത്തി ആഭ്യന്തരയുദ്ധം വളർത്തുകയായിരുന്നു പട്ടാളഭരണകൂടം ചെയ്തത്. അങ്ങനെയുണ്ടായ ആഭ്യന്തരയുദ്ധത്തിൽ അനേകായിരം ഒഗോണികൾ മരണപ്പെട്ടു. സർക്കാറിനെ പിന്താങ്ങിയിരുന്ന നാല്‌ ഗ്രാമത്തലവൻമാർ കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേൽ കെട്ടിവച്ച്‌ അവരെ അറസ്‌റ്റ്‌ ചെയ്യാൻ കെണിയൊരുക്കുകയായിരുന്നു ഭരണകൂടം.

ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു.വിവയേയും കൂട്ടാളികളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. 'ഷെൽ' നു വിവയുടെ അറസ്റ്റുമായുള്ള ബന്ധവും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണവും വലിയ പ്രതിഷേധത്തിനിടയാക്കി. സ്വാഭാവികമായും 'ഷെൽ' ആരോപണങ്ങൾ  നിഷേധിച്ചു. എന്നാൽ വിവ തൻറെ സമരത്തിൽ നിന്ന് പിന്മാറിയാൽ അദ്ദേഹത്തിനെ സ്വതന്ത്രനാക്കാൻ ശ്രമിക്കാം എന്ന്  ഷെൽ ,നൈജീരിയ തലവൻ ബ്രയാൻ ആണ്ടേഴ്സണ്‍ വിവയുടെ സഹോദരന് ഉറപ്പ് നല്കിയിരുന്നത്രേ....!

അന്ത്യം ഇതായിരിക്കുമെന്ന് അന്നേ ഞാനറിഞ്ഞിരുന്നു.ഈ അറിവ് എനിക്ക് ശക്തിയായിരുന്നു. ധൈര്യമായിരുന്നു. ആഹ്ളാദമായിരുന്നു. ശത്രുവിന്റെ മേല്‍ മാനസിക മേല്‍ക്കോയ്മ നേടിത്തന്നതും ഈ അറിവായിരുന്നു.ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്‌നം ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടതകള്‍ക്കെതിരെ പൊരുതാന്‍ സമയവും പണവും കരുത്തും കണ്ടെത്തുന്ന ആളുകളുണ്ട്. എന്നറിയുന്നതുതന്നെ ധാരാളം. ഇന്നവര്‍ തോറ്റേക്കാം. പക്ഷേ നാളെ അവരാണ് വിജയിക്കുക. മനുഷ്യ കുലത്തിന് കൂടുതല്‍ മെച്ചപ്പെട്ടോരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമം തുടര്‍ന്നേ പറ്റൂ. ഓരോരുത്തരും സ്വന്തം നിലക്ക് അവനവന്റെ സ്വന്തം പങ്ക് നിര്‍വ്വഹിച്ചാല്‍ മതി.

അഭിവാദ്യങ്ങള്‍,
കെൻ സാരോ വിവ

തൻറെ എട്ട് കൂട്ടാളികളോടൊപ്പം 1995 നവംബർ 10-ന്‌ കെൻ സാരോ വിവയെ പട്ടാള ഭരണകൂടം വധശിക്ഷയ്‌ക്ക്‌ വിധേയനാക്കി.

എന്നാൽ പോരാട്ടം അവിടെ അവസാനിക്കുന്നില്ല.

Center for Constitutional Rights (CCR), EarthRights International (ERI), തുടങ്ങി മനുഷ്യാവകാശ സംഘടനകളും വിവയുടെ കുടുംബാങ്ങങ്ങളും ഷെല്ലിൻറെ മനുഷ്യാവകാശ ലംഘനങ്ങൾക്കെ തിരെ നിയമ നടപടികൾ ആരംഭിച്ചു. 1996 ല്‍ വിവ തൂക്കിലേറ്റപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷം കെന്‍ സാരോ വിവയുടെ സഹോദരന്‍ ഓവന്സ് വിവയും അദ്ദേഹത്തിന്റെ മകന്‍ കെൻ വിവയും കൊടുത്തതാണ് ആദ്യ കേസ്‌.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ 'ഷെൽ' 15.5 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതിയ്ക്ക് പുറത്ത്‌ നടന്ന ഒത്തുതീര്‍പ്പില്‍  സമ്മതിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നല്കേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുക എന്ന രീതിയിൽ ഇത് ചരിത്രത്തിൽ ഇടം നേടി.ബഹുരാഷ്ട്ര കമ്പനികൾ മൂന്നാം ലോക രാജ്യങ്ങളിൽ നടത്തുന്ന അമിതമായ വിഭവ ചൂഷണത്തിനെതിരെയും പരിസ്ഥിതി/ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.




മണ്ണും വെള്ളവും ഭൂമിയും അവഗണിച്ചു കൊണ്ട് അവയുടെ അവകാശികളെ ആട്ടിപ്പായിച്ചു കൊണ്ട്, 'ലാഭം' മാത്രം മുന്നില് ക്കണ്ട് കൊണ്ട് കോർപ്പറേറ്റ് വ്യവസായികൾ നടത്തുന്ന എത്ര വലിയ വിഭവ ചൂഷണവും 'വികസനം' എന്ന ഓമനപ്പേരിട്ട് വിളിച്ചാൽ ഇന്ന് നമുക്ക് സ്വീകാര്യമാകും. വ്യവസായ വല്ക്കരണം മൂലം ഉണ്ടാകുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചോ കുടിയൊഴിക്കപ്പെടുന്ന സാധാരണ ജനങ്ങളെക്കുറിച്ചോ പ്രതികരിക്കുന്നവരെ വികസന വിരോധികൾ ആയി മുദ്രകുത്തും . നര്‍മ്മദ സമരത്തിലെ, പോസ്കോ സമരത്തിലെ ഇരകളുടെ പക്ഷം ചേരാന്‍, എന്തിന് അവരെക്കുറിച്ച് സംസാരിക്കാൻ പോലും നമുക്ക്‌ ഭയമാണ്. ഗുജറാത്തിലെ 'വ്യവസായവല്‍ക്കരണ'ത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ അറിയാം , എന്നാല്‍ 'അമിത് ജേത്വ' ആരാണെന്ന് പോലും അറിയില്ല....!

"നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
പ്രിയപ്പെട്ട സുഹൃത്തേ,
നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.”

റഫറൻസ് / അധിക വായനയ്ക്ക്
  1. remembersarowiwa.com/
  2. http://www.theguardian.com/world/2009/jun/08/nigeria-usa
  3. http://www.youtube.com/watch?v=I9Gwf8UcgS0

Sunday, July 6, 2014

പച്ചപ്പ് മായുന്ന ക്ളാസ്സ്‌ മുറികള്‍

ക്ളാസ്സ്‌ മുറികളില്‍ പച്ച നിറമുള്ള ബോര്‍ഡ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുകയാണല്ലോ. ഈ വിവാദം കത്തിപ്പടരാന്‍ ഇടയാക്കിയ കാരണങ്ങളെക്കുറിച്ചുള്ള സാമൂഹികവും രാഷ്ട്രീയവും ആയ സാഹചര്യങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. എന്നാല്‍ അത്രയ്ക്ക് വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകാത്ത ഒരു 'ചെറിയ' വിഷയത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ പച്ച വല്‍ക്കരണമാണ് നടക്കുന്നത് എന്നാണ് പച്ച ബോര്‍ഡ്‌ വിവാദത്തില്‍ കേട്ടത്. എന്നാല്‍ 2014 ജൂണ്‍മുതല്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നിലവില്‍ വന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ 'പച്ചപ്പിന്റെ' തരിപോലും കാണാന്‍ കഴിയില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ മനുഷ്യരാശിയെത്തന്നെ വലിയ പ്രതിരോധത്തിലാക്കുന്ന ഈ കാലഘട്ടത്തില്‍ പാഠപുസ്തകങ്ങളും പുസ്തക നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കി എന്ന് അവകാശപ്പെടുന്ന കേരള സ്‌കൂൾ പാഠ്യ പദ്ധതി രൂപരേഖ - 2013 യും പരിസ്ഥിതി സംരക്ഷണം / ജൈവ വൈവിധ്യ സംരക്ഷണം/ പാരിസ്ഥിതിക പ്രശ്നങ്ങള്‍ / വികസനവും പരിസ്ഥിതി പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുക എന്നത് നീതികരിക്കാവുന്നതാണോ ?. ക്ളാസ്സ്‌ മുറികളില്‍ പച്ചവല്‍ക്കരണം അല്ല മറിച്ച് പച്ചയെ പടിയടച്ചു പുറത്താക്കുകയാണ് പുതിയ പാഠ്യ പദ്ധതി ചെയ്യുന്നത് എന്ന് കാണാം. മാറിയ പാഠ്യ പദ്ധതി ക്ലാസ്സ്‌ മുറികള്‍ക്ക്‌ പുറത്തുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

പശ്ചാത്തലം

2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. ഇതിനായി ആദ്യം ചെയ്‌തത്‌ പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ്‌ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. രാജ്യമെങ്ങും സഞ്ചരിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച്‌ രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌ .
  • അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം
  • പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം
  • പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം
  • പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം
  • ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം
കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 അടിസ്ഥാനമാക്കി തയാറാക്കിയ  ആറാംക്ലാസ് പാഠപുസ്‌തകത്തിലെ  പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം ചര്‍ച്ച ചെയ്യുന്ന പാഠം.
അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌.

വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളെ കുറിച്ചും 2005 ലെ രൂപരേഖ വ്യത്യസ്‌തമായ അഭിപ്രായമാണ് കൈക്കൊണ്ടത്.
  • അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം
  • മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം
  • പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം
  • തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം
  • കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം
കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 അടിസ്ഥാനമാക്കി തയാറാക്കിയ  പാഠപുസ്‌തകത്തിലെ കാര്ട്ടൂണ്‍


NCF 2005-ലെ ഒരുപക്ഷേ, ഏറ്റവും നവീനമായ നിര്‍ദേശം ക്ലാസ്മുറിയിലേക്ക് സാമൂഹികജ്ഞാന നിര്‍മിതിരീതിയും വിമര്‍ശനാത്മക പഠനബോധനവും ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ്. എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. KCF. 2007 രൂപപ്പെടുത്തിയപ്പോള്‍ NCF. 2005-ന്റെ ഉള്ളടക്കത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍, എട്ട് സാമൂഹിക പ്രശ്‌നമേഖലകളെ അഭിസംബോധന ചെയ്യാന്‍ കുട്ടിയെ ഒരുക്കുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് എന്ന വസ്തുതയാണ്. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക/പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ഡോ. പി.കെ. അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് കടകവിരുദ്ധമാണ്. വിമർശനാത്മക ബോധനത്തെ അവജ്ഞയോടെയാണ്‌ അസീസ്‌ കമ്മിറ്റി വീക്ഷിക്കുന്നത്‌. അത്‌ കുട്ടികളിൽ ദോഷഫലങ്ങൾ (Negative Impacts) ഉണ്ടാക്കുമെന്നും എന്തിനെയും വിമർശിക്കുന്നവരായി കുട്ടികളെ മാറ്റുമെന്നുമാണ്‌ അസീസ്‌ കമ്മിറ്റിയുടെ അഭിപ്രായം. അന്വേഷണ ത്വരത വളർത്തുന്ന `വിമർശനാത്മക ബോധനം' (Critical Pedegogy) ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണത്തിനാണ്‌ അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി നിര്‍ദ്ദേശിച്ചത്.അതിന്‍റെ അനന്തരഫലം ആണ് ഈ പച്ചപ്പിന്റെ പടിയിറക്കവും.

കോണ്സ്ടാന്റിനോപ്പിളും സാമൂഹ്യ ശാസ്ത്രവും

ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തുര്‍ക്കികള്‍ കോണ്സ്ടാന്റിനോപ്പിള്‍ പിടിച്ചടക്കിയ കഥ ഏറെ വര്‍ഷങ്ങളായി പാഠപുസ്തകങ്ങളില്‍ ചേക്കേറിയതാണ്.സംഭവത്തിന്‍റെ ചരിത്ര പ്രാധാന്യമോ, പോട്ടെ സ്ഥലം എവിടെയാണ് എന്നു പോലുമോ അറിയാതെ തലമുറകള്‍ മന:പാഠം പഠിച്ച കഥ..! കാണാപാഠം പഠിച്ചു പരീക്ഷ എഴുതാനുള്ള വക എന്നതിനപ്പുറത്ത്‌ പ്രത്യേകിച്ച് എന്തെങ്കിലും ചരിത്ര ബോധമോ സാമൂഹിക ബോധമോ വിദ്യാര്‍ത്ഥിയില്‍ ഉരുവാക്കാന്‍ ശ്രമിക്കാത്ത ഇത്തരം വിവരശകലങ്ങളുടെ ശേഖരം ആയിരുന്നു 1997-98ലെ പാഠ്യപദ്ധതിമാറ്റത്തിന് മുന്‍പ്‌ വരെയുണ്ടായിരുന്ന നമ്മുടെ പാഠപുസ്തകങ്ങള്‍. ഏതാണ്ട് ആ കാലത്തേക്ക് ഒരു പിന്തിരിഞ്ഞു നടത്തം ആണോ പുതിയ പരിഷ്കരണവും ലക്‌ഷ്യം വെക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ പഠിപ്പിച്ചു കൊണ്ടിരുന്ന പാഠപുസ്തകത്തില്‍ ഉള്ളടക്കം കുറവാണെന്ന (.....!) ആക്ഷേപം ഒഴിവാക്കാന്‍ ആയിരിക്കണം ഇത്തരം ഒരു ശ്രമത്തിന് മുതിര്‍ന്നത്. (വിമർശനാത്മക സമീപന പ്രകാരം പാഠപുസ്‌തകത്തിൽ ഒരു വിഷയത്തെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുകയില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.) എന്തിനാണ് ഇതൊക്കെ പഠിക്കുന്നത് എന്ന് ചോദിച്ചാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക്‌ വാങ്ങാന്‍ എന്ന ലളിതമായ ഉത്തരം ! കഴിഞ്ഞ ദശാബ്ദത്തില്‍ പിന്തുടര്‍ന്നുവന്നത് തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു. തന്‍റെ ചുറ്റുപാടുള്ള സംഭവങ്ങളില്‍ നിന്നും പാഠഭാഗങ്ങളിലേക്ക് നയിക്കുന്ന രീതിയായിരുന്നു അത്. ലോകമാകെ അംഗീകരിക്കപ്പെട്ടതും പ്രശ്‌നാധിഷ്‌ഠിത പഠനം (Problem based learning) എന്ന ജ്ഞാനനിർമിതിയിൽ ഊന്നിയതുമായ പ്രാമാണിക സമീപനം കെ.സി.എഫ്‌ രൂപപ്പെടുത്തി. കേരളം ഇന്നഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, വികസന പ്രശ്‌നങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠനപ്രക്രിയയായിരുന്നു അത്.സാമൂഹ്യശാസ്ത്രം പഠിക്കുമ്പോള്‍ സമൂഹത്തില്‍ ഇടപെടാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. പഠനം ഇടപെടലായി മാറുമ്പോഴാണ് അത് സചേതനമായ പ്രവര്‍ത്തനമായിത്തീരുന്നത്. എന്നാല്‍ പുതിയ പാഠ്യപദ്ധതിയോ പുസ്തകങ്ങളോ അത്തരം ഒരു ലക്ഷ്യത്തിലേക്ക്‌ ചൂണ്ടു പലകയല്ലെന്ന് മാത്രമല്ല കുട്ടിയില്‍ അത്തരം ഒരു സാമൂഹിക മാറ്റം കൊണ്ടു വരിക എന്നത് പഠനത്തിന്‍റെ ഒരു ലക്ഷ്യമേയല്ല എന്ന സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്.അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം,പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം തുടങ്ങിയ NCF മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നേർ വിപരീതമാണ് ഇത് പറയേണ്ടതില്ലല്ലോ.


നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പാഠപുസ്തകം ചരിത്രം, ജ്യോഗ്രഫി, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠഭാഗങ്ങളായിരുന്നു. എന്നാല്‍ പുതിയതില്‍ ഇവ വേര്‍തിരിച്ച് ഓരോ അധ്യായങ്ങളായാണു കൊടുത്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സ്‌ പാഠപുസ്തകം ആരംഭിക്കുന്നത് സ്കൂള്‍ ചരിത്ര നിര്‍മ്മാണത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്‌ ആണ്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ രീതി മാറി വസ്തുതകളുടെ കൂട്ടം എന്നതിലേക്ക് എത്തുന്നു. ഭൂപടങ്ങളെക്കുറിച്ചുള്ള പഠനം ഇപ്പോഴുള്ള പാഠ്യപദ്ധതിയില്‍ സ്വന്തം സ്കൂളിന്‍റെ ഭൂപടം തയാറാക്കുന്നതിലാണ് ആരംഭിക്കുന്നതെങ്കില്‍ ഭൂപട നിര്‍മാണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളാണു പുതിയ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര പാഠഭാഗമാകട്ടെ പരീക്ഷയ്ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമുള്ള വിവരങ്ങളുടെ ശേഖരം മാത്രമാണ്.നിലവില്‍ തുടര്‍ പ്രവര്‍ത്തനം പാഠത്തിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ പുതിയ പുസ്തകത്തില്‍ വേണമെങ്കില്‍ ചെയ്യാവുന്ന അഭ്യാസം മാത്രമായി ഇത്. സാമൂഹ്യശാസ്ത്രപഠനത്തിലൂടെ കേവലം വസ്തുതകളുടെ സ്വാംശീകരണംമാത്രമാണ് ലക്ഷ്യംവയ്ക്കുന്നത്. ധാരണകളും മൂല്യങ്ങളും മനോഭാവങ്ങളും രൂപീകരിക്കലും വിശകലനംചെയ്യലും അഭിപ്രായരൂപീകരണവും നിര്‍ദേശങ്ങള്‍ വയ്ക്കലുമെല്ലാം ആവശ്യമില്ല എന്ന സമീപനമാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ സ്വീകരിക്കുന്നത്.
സാമൂഹ്യശാസ്ത്രപഠനത്തിലൂടെ കേവലം വസ്തുതകളുടെ സ്വാംശീകരണംമാത്രമാണ് ലക്ഷ്യംവയ്ക്കുന്നത്. ധാരണകളും മൂല്യങ്ങളും മനോഭാവങ്ങളും രൂപീകരിക്കലും വിശകലനംചെയ്യലും അഭിപ്രായരൂപീകരണവും നിര്‍ദേശങ്ങള്‍ വയ്ക്കലുമെല്ലാം ആവശ്യമില്ല എന്ന സമീപനമാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ സ്വീകരിക്കുന്നത്. - See more at: http://deshabhimani.com/newscontent.php?id=452288#sthash.TLB3eOE1.dpuf

സൂക്ഷ്മതലത്തില്‍ നിരീക്ഷിച്ചാല്‍ നിലവിലുള്ള പാഠ്യപദ്ധതിയ്ക്കും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.സാമൂഹികജ്ഞാനനിർമിതി പ്രകാരമുള്ള പഠനരീതി പ്രയോഗത്തില്‍ വരുത്തുന്നതില്‍ അധ്യാപകരുടെ നിഷ്ക്രിയത്വം, അധ്യാപകസഹായിയുടെ പ്രക്രിയാപരമായ വീഴ്‌ചകൾ, പ്രായോഗികത പരിഗണിക്കാത്ത നിർദേശങ്ങൾ, സമയവുമായി പൊരുത്തമില്ലായ്‌മ, ജ്ഞാനനിർമിതി ഉറപ്പാക്കുന്ന തന്ത്രങ്ങളെക്കുറിച്ചുള്ള മൗനം, സിലബസിലെ അവ്യക്തത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഒരു പിന്തിരിഞ്ഞു പോക്കിന് കേരള സ്‌കൂൾ പാഠ്യപദ്ധതി രൂപരേഖ - 2013 ശ്രമിക്കുന്നത് എന്തിനാണ്.പച്ച ബോര്‍ഡിനെ ചൊല്ലി വിവാദമുണ്ടാക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണോ ?

റഫറന്‍സ്:
  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങള്‍ (പുതിയതും പഴയതും)
    അധ്യാപക സഹായകള്‍ (കേരള പാഠ്യപദ്ധതി രൂപരേഖ - 2013 അടിസ്ഥാനമാക്കിയ അധ്യാപക സഹായകള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല )
  • ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005
  • കേരള പാഠ്യപദ്ധതി സംരക്ഷിക്കുക, ലഘുലേഖ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അനുബന്ധം :
കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 അടിസ്ഥാനമാക്കി യ ഏഴാം ക്ലാസിലെ പാഠപുസ്തകം

ഉള്ളടക്കം
1. മണ്ണിനെ പൊന്നാക്കാന്‍
2. മനുഷ്യത്വം വിളയുന്ന ഭൂമി
3. ഇനിയും മുന്നോട്ട്
4. വെള്ളത്തെ പിടിച്ചുകെട്ടാം
5. നദികള്‍ നാടിന്റെ സമ്പത്ത്.

മണ്ണിനെ പൊന്നാക്കാന്‍
"അരിവില ഇനിയും കൂടും, ആവശ്യത്തിനുകിട്ടീന്നുതന്നെ വരില്ല"
"എല്ലാകാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റും എന്നുവിചാരിക്കുന്നുണ്ടോ? "
"വയലായ വയലൊക്കെ മണ്ണിട്ടുനികത്തുന്നതിന് ഇവിടെ മത്സരമല്ലേ?" കാര്‍ട്ടൂണുകള്‍ .
 നെല്‍വയല്‍ നെല്‍കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
 എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ?
 കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ്?

ഈ അധ്യായത്തില്‍ തുടര്‍ന്നുവരുന്നത് ജന്മിമാരും കര്‍ഷകരും തമ്മിലുണ്ടായിരുന്ന അന്തരം പ്രതിപാദിക്കുന്ന ഭാഗങ്ങളാണ്.
'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.
കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കിരാതമായ നടപടികളെ കര്‍ഷകര്‍ നേരിട്ടതെങ്ങനെയെന്നും സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നുണ്ട്. കൃഷിഭൂമി കര്‍ഷകന് ലഭിക്കണമെന്ന കറാച്ചികോണ്‍ഗ്രസ്സിന്റെ(1927) പ്രമേയത്തിലാണ് ഈ അധ്യായമൂന്നുന്നത്. എന്നാല്‍ സ്പഷ്ടമായി ആ രാഷ്ട്രീയത്തിലൂന്നുന്നില്ലെന്ന് മാത്രം. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കല്‍ നിയമത്തിന്റെ പകര്‍പ്പോടുകൂടി ഏറെക്കുറെ ഈ അധ്യായം അവസാനിക്കുന്നു.

മനുഷ്യത്വം വിളയുന്ന ഭൂമി 

ജാതിമേല്‍ക്കോയ്മയുടെ കാലത്തുനിന്ന് ആധുനിക കേരളീയസമൂഹത്തിലേക്കുള്ള വളര്‍ച്ചയാണ് പാഠത്തില്‍ പ്രതിപാദിക്കുന്നത്. അതിനുള്ള തുടക്കമെന്നനിലയില്‍ ക്ലാസുമുറികളില്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചുചൊല്ലാറുള്ള പ്രതിജ്ഞ രണ്ടാമതും പൂര്‍ണമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഹരിയാനയില്‍ നടന്ന ഒരു സംഭവത്തെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ചാന്നാര്‍ലഹള, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍സത്യാഗ്രഹം, പ്രത്യക്ഷ രക്ഷാദൈവസഭ, മുസ്ലിം ഐക്യസംഘം തുടങ്ങിയ സംരംഭങ്ങളുടെ വിവരണം നല്‍കുന്നു. ക്ലാസ്മുറിയിലെ ചര്‍ച്ചകളില്‍ നവോത്ഥാനത്തെ സംബന്ധിച്ച അറിവ് ലഭിക്കുന്ന തരത്തിലാണ് അഭ്യാസങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് "മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗം ചേര്‍ത്തിരുന്നത്.
മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്.

ഇനിയും മുന്നോട്ട്


പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു.

"വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന്‍ സമ്പത്ത്'' 
എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്.

Sunday, January 26, 2014

പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ചിത്രങ്ങളിലൂടെ...


ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു.


 


1.ഇന്ത്യയിലെ പ്രശസ്തമായ  പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ആയ  99acres.com ല്‍ 2013 ഒക്ടോബറില്‍  വന്ന പരസ്യമാണ്  ഇത്. വായു സഞ്ചാരം , കാര്‍ പാര്‍ക്കിംഗ്  തുടങ്ങി മുംബൈയിലെ ഈ   ഫ്ലാറ്റിന്‍റെ  ഗുണങ്ങളുടെ കൂടെ ഇങ്ങനെ ചേര്‍ത്തിട്ടുണ്ട്: "മുസ്ലിങ്ങള്‍ ഇല്ല....!" സംഭവം വിവാദമായതിനെത്തുടര്‍ന്നു പരസ്യം തിരുത്താന്‍ പോര്‍ട്ടല്‍ നിര്‍ബന്ധിതമായി. എന്നാല്‍ പോര്‍ട്ടലിനെതിരെയോ ഡീലര്‍ക്കെതിരെയോ  കാര്യമായ നടപടി ഒന്നും ഉണ്ടായില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളില്‍ ഇന്ത്യയിലെ പല മഹാനഗരങ്ങളിലും  മുസ്ലീങ്ങള്‍ക്ക് വാടക വീട്  പോലും ലഭിക്കാന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നു.

 

2.മുംബൈ  മറൈന്‍ഡ്രൈവില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്ക്  മാത്രം പ്രവേശനാനുമതിയുള്ള നീന്തല്‍ക്കുളം ആണിത്. ആദ്യകാലത്ത് സവര്‍ണ്ണ ഹിന്ദുക്കളുടെ മാത്രം കുത്തകയായിരുന്നു ഈ നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്തത് സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആണ്. മംഗള്‍യാന്‍പ്രൊജെക്റ്റ്ന്‍റെ അഞ്ചിരട്ടിയിലേറെ ചെലവില്‍ നരേന്ദ്ര മോഡി പട്ടേല്‍ സ്മാരകം പണിയാന്‍ ഇതുമൊരു കാരണമായിരിക്കുമോ ?

Advertisement for "Brahmins only" housing project in Bangalore

3. ബെംഗളൂരുവിലെ സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റ്‌ന്‍റെ ഹൌസ് പ്ളോട്ടുകള്‍ ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രമേ വാങ്ങുവാന്‍ കഴിയുള്ളൂ. 99acres.com പരസ്യം പിന്‍വലിച്ചുകൊണ്ട് തടിതപ്പുകയായിരുന്നു എങ്കില്‍ ബെംഗളൂരുവിലെ സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റ്‌ന്‍റെ ചെയര്‍മാന്‍ ഡോ. വി പി റാവു ഇതിനെ ന്യായീകരിക്കുക ആണ് ചെയ്യുന്നത്. : " ഒരു കമ്യൂണിറ്റിയില്‍ പെട്ടവര്‍ ഒന്നിച്ച്‌ താമസിക്കുന്നതില്‍ എന്താണ് കുഴപ്പം, ഞങ്ങള്‍ മറ്റ് കമ്യൂണിറ്റികളെ ശല്യപ്പെടുത്തുന്നില്ല, ഞങ്ങള്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല."

ഏറെ  നിര്‍ദോഷകരമെന്നു തോന്നിപ്പിക്കുന്ന ഈ അഭിപ്രായത്തിന്‍റെ മറുപുറം കാണാന്‍ താഴെയുള്ള ചിത്രം നോക്കുക.

4.പണവും  പദവിയും ഉണ്ടെങ്കിലും നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ താമസസ്ഥലം നിഷേധിച്ചതിനെ തുടര്‍ന്ന്  നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ രൂപം കൊള്ളുന്ന ദളിത്‌ കോളനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണിത്. (പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം എക്സ്പ്രസ് TOI) അയിത്തവും തൊട്ടുകൂടായ്മയും നമ്മുടെയൊക്കെ മനസ്സുകളില്‍നിന്ന് ഇനിയും വിട്ടുപോയിട്ടില്ല എന്ന് തന്നെ...!

 
5.കര്‍ണ്ണാടകയിലെ കുക്കെ   സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്നു വരുന്ന മടെ സ്നാന എന്ന ചടങ്ങ്. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ "കീഴ് (!)"ജാതിക്കാര്‍ കിടന്നുരുളുന്ന ആചാരം !! ഇടത്‌ പക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സുബ്രഹ്മണ്യ മഠത്തിന്‍റെ വക്താവ്‌ പ്രതികരിച്ചത് - "വിശ്വാസികള്‍ക്ക് അവരുടെ 'ദോഷ'ങ്ങള്‍ പരിഹരിക്കാന്‍ ഉള്ള അവകാശത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ല" എന്നായിരുന്നു.
 
 
6.ഹിന്ദു, മുസ്ലിം കോളനികളെ വേര്‍തിരിക്കുന്ന ഹിന്ദു - മുസ്ലിം മതില്‍ , വേണുഗോപാല്‍ സൊസൈറ്റി , ഗുജറാത്ത് . വര്‍ഗീയ  കലാപത്തിന്  മുന്‍പ്‌ ഇവിടെ വലിയൊരു ഗേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്.


The  
7.തമിഴ്‌ നാട്ടില്‍ സേലം നഗരസഭയില്‍ 'അവര്‍ണ്ണ'രുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിരുന്ന 'ജാതി' മതില്‍ പൊളിച്ചു നീക്കിയപ്പോള്‍.

 

8.മുസഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള ഒരു അഭയാര്‍ത്ഥി  കേന്ദ്രം. കലാപത്തില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരോട് നഷ്ടപരിഹാരത്തിനു പകരമായി  അവരുടെ ഭൂമിയില്‍ അവകാശമുന്നയിക്കുകയില്ല എന്ന സത്യവാങ്മൂലം വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.

9.Manual scavenging Bill പാസ്സായി എന്നാലും നിര്‍ബാധം തുടരുന്നു ഈ തൊഴില്‍. സമൂഹത്തിന്‍റെ മാലിന്യങ്ങള്‍ പേറുന്ന 'തോട്ടി'കളുടെ സമൂഹത്തിനു   അവജ്ഞയും അവഗണനയും മാത്രം ഇന്നും ബാക്കി.

ഇനി സമത്വത്തിന്‍റെ മഹനീയമായ ഒരുദാഹരണം നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന്. 

10.തിരുവനന്തപുരം SAT ആശുപത്രിയില്‍ ആദിവാസിയുവതിയുടെ പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം അധികൃതര്‍ ബക്കറ്റില്‍ ആക്കി നല്‍കി. ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച അധികൃതര്‍ യുവതിയോട്  ബസ്സില്‍ പോയാല്‍ മതി എന്നാണ് പറഞ്ഞത്.


എല്ലാവര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍

 റഫറന്‍സ്  
  1. Petition filed against Mumbai broker who posted 'no Muslims' ad 
  2. Patel’s communalism—a documented record | Frontline  
  3.  Now, Bangalore townships sell plots only to Brahmins, Lingayat
  4. ‘Made snana' performed at Kukke Subrahmanya temple - The Hindu  
  5. Worlds apart in a divided city - The Hindu
  6.  ‘Wall of untouchability' pulled down - The Hindu
  7. Government asking us not to return home: Muzaffarnagar riot-hit - Times Of India  
  8. SC upset at delay in passing manual scavenging Bill - The Hindu
  9. SAT Hospital staff dump Adivasi baby's dead body in basket - YouTube