Wednesday, January 18, 2012

തമോഗര്‍ത്തങ്ങളില്‍ നിന്നൊരു സൂര്യ തേജസ്സ്‌

സ്റ്റീഫൻ ഹോക്കിങ്
സ്വന്തം കണ്ടുപിടുത്തങ്ങള്‍ കൊണ്ടു നമ്മെ വിസ്മയിപ്പിക്കുന്നവരാണ് ശാസ്‌ത്രജ്ഞന്‍മാര്‍. എന്നാല്‍ സ്വന്തം ജീവിതം തന്നെ,  ഒരു വലിയ വിസ്മയമാക്കി മാറ്റിയ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോകിംഗ്. ഇരുപത്തൊന്നാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന വലിയ രോഗം 'അടിമയാക്കാന്‍' ശ്രമിച്ച ഹോകിംഗ്  ഈ ജനുവരി എട്ടിന് തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് . ഈ രോഗം ബാധിച്ചയാള്‍ അര നൂറ്റാണ്ടിലേറെക്കാലം ജീവിച്ചിരിക്കുന്നതു തന്നെ വൈദ്യശാസ്ത്ര രംഗത്തെ വലിയ വിസ്മയമാണ്. കേംബ്രിഡ്ജിലെ തിയരിട്ടിക്കല്‍ കോസ്മോളജി ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറാണ്  ഇപ്പോള്‍ ഹോക്കിങ്ങ്.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഗലീലിയോയുടെ മുന്നൂറാം ചരമ വാര്‍ഷിക ദിനത്തില്‍..! ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു  മാതാപിതാക്കള്‍ . മറ്റു പല ശാസ്‌ത്രജ്ഞന്‍മാരെപ്പോലെ ഹോകിങ്ങ് സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്  പഠിക്കുന്ന കാര്യത്തില്‍ വളരെപ്പിന്നോട്ടായിരുന്നു. എങ്കിലും  റേഡിയോയും ക്ലോക്കും ഒക്കെ എങ്ങനെയാണ്  പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ അതെല്ലാം അഴിച്ചു നോക്കുമായിരുന്നത്രേ ( വീണ്ടും ഉപയോഗിക്കാവുന്ന രീതിയില്‍ അവയെല്ലാം പഴയ രൂപത്തില്‍ കൊണ്ടു വരാന്‍ പലപ്പോഴും തനിക്കു പറ്റാറില്ലായിരുന്നു എന്ന് ഹോകിങ്ങ് തന്നെ ഓര്‍ക്കുന്നു). സ്കൂള്‍ ജീവിതകാലത്ത് തന്നെ ഹോകിങ്ങിനു "ഐന്‍സ്ടീന്‍" എന്ന വിളിപ്പേര് വീണിരുന്നുവത്രെ .
ഭാര്യ  ജയിനിനും മകനുമൊപ്പം


മകന്റെ താല്പര്യം വൈദ്യ ശാസ്ത്രത്തിലേക്കും ജീവ ശാസ്ത്രത്തിലേക്കും തിരിച്ചു വിടാന്‍ അച്ഛന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ബയോളജി സൂക്ഷ്മതയും വ്യക്തതയും കുറഞ്ഞ ശാസ്ത്രരൂപം ആണെന്നായിരുന്നു കൊച്ചു സ്ടീഫന്റെ വാദം ("too inexact, too descriptive" ). തുടര്‍ന്ന് ഒക്സ് ഫോര്‍ഡ്  യുനിവേര്‍സിറ്റിയില്‍ ഭൌതിക ശാസ്ത്ര പഠനത്തിനു ചേര്‍ന്നു. കോസ്മോളജിയായിരുന്നു ഐച്ഹിക വിഷയം.

ഒക്സ് ഫോര്‍ഡില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഹോകിങ്ങില്‍  രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ചിലപ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് തെറ്റും, ചിലപ്പോള്‍ മറിഞ്ഞു വീഴും. പക്ഷെ അതൊന്നും കാര്യമായി എടുത്തില്ല.വളരെയേറെ നാളുകള്‍ക്കു ശേഷം , അച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ ഹോകിങ്ങ്സ് ഡോക്ടറെ കാണുന്നത്. തുടര്‍ച്ചയായ ടെസ്റ്റുകള്‍ , ചികിത്സകള്‍ , പരീക്ഷണങ്ങള്‍, ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി.  "Amyotrophic Lateral Sclerosis  എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ഹോകിങ്ങ്സിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ഹോകിങ്ങിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഹോകിങ്ങിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ( How could something like that happen to me? ) എന്നാല്‍ തന്റെ ബെഡിനു എതിര്‍വശം കിടന്ന ഒരു കുട്ടി ലുക്കീമിയ ബാധിച്ചു മരിക്കുന്ന രംഗം ഹോകിങ്ങിനെ വല്ലാതെ സ്വാധീനിച്ചു.  ലോകത്തില്‍ തന്നെക്കാള്‍ മോശപ്പെട്ട നിലയില്‍ ഒരു പാട് പേരുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തെ ചിന്തിപ്പിച്ചു. കേം ബ്രിഡ്ജിലെ  തന്റെ ഗവേഷണം തുടര്‍ന്ന് കൊണ്ടു പോകാന്‍ തന്നെ ഹോകിംഗ് തീരുമാനിച്ചു ഇതേ കാലത്ത് തന്നെയാണ്  അദ്ദേഹം ജയിന്‍ വൈല്‍ഡു( Jane Wilde)മായി പ്രണയത്തിലാകുന്നത് . ജയിനിന്റെ സാന്നിധ്യം തനിക്കു ജീവിക്കാനുള്ള കരുത്തുപകര്‍ന്നു എന്ന് ഹോകിംഗ് അനുസ്മരിക്കുന്നു. ഹോകിംഗ് ഒരു മാരക രോഗിയാണെന്ന വസ്തുത ജയിനിനെ തെല്ലും ബാധിച്ചില്ല.ജീവിതത്തിന്റെ പീഡനകാലത്ത് ഒന്നിച്ചുനിന്ന് പൊരുതാമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ഇരുവരും വിവാഹിതരായി. ഈ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുമുണ്ടായി. 1995 വരെ ഹോകിങ്ങിനൊപ്പമുണ്ടായിരുന്നു അവര്‍.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിങ്ങിന്റെ  മുഖ്യ ഗവേഷണ മേഖല. 1983 ല്‍   Jim Hartle എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു കൊണ്ടു ഐന്‍സ്ടീന്‍ന്റെ ആപേക്ഷികതാ സിദ്ധാന്തവും ( general relativity theory)  ക്വാണ്ടം ഭൌതികതയിലെ ആശയങ്ങളും സമന്വയിപ്പിച്ച്    അതിരുകളില്ലാത്ത പ്രപഞ്ചം എന്ന ആശയം അവതരിപ്പിച്ചു. 1975 ല്‍  തമോഗര്‍ത്തങ്ങള്‍ ഊര്‍ജം പുറത്തേക്കു വിടുന്നതായി അദ്ദേഹം സമരത് ഥിച്ചു  .ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം). തമോഗർത്തങ്ങളിലെ "information paradox." എന്ന പ്രതിഭാസത്തെക്കുറിച്ച്   അദ്ദേഹം നടത്തിയ വാദഗതികള്‍ തെറ്റായിരുന്നു എന്ന് പിന്നീട് തുറന്നു സമ്മതിക്കാനും അദ്ദേഹം മടിച്ചില്ല .


1974 നു ശേഷം തനിയെ ഭക്ഷണം കഴിക്കാനോ, എഴുന്നേറ്റു നടക്കാനോ കഴിയുമായിരുന്നില്ല. 1985-ല്‍ tracheotomy ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും  സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു. ശസ്ത്രക്രിയക്ക്  ശേഷം  സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി. അദ്ദേഹം തളര്‍ന്നില്ല സെമിനാറുകള്‍ തുടര്‍ന്നു .പുരികക്കൊടികള്‍ മാത്രം ചലിപ്പിച്ച് കൊണ്ടു  തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ ഉള്ള അക്ഷരങ്ങളെ തെരഞ്ഞെടുത്തുകൊണ്ടായിരുന്നു ആശയ വിനിമയം. ഇത് വലിയ സമയ നഷ്ടമുണ്ടാക്കി. മഹത്തായ ഭൌതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട്  Walt Woltosz എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്‍കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്. തലയുടെയും കണ്ണിന്റെയും ചലനത്തിലൂടെയും സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് മനസ്സിലുള്ള വാക്ക് തിരഞ്ഞെടുത്ത് കാര്യം വ്യക്തമാക്കാം. പിന്നീട് Cambridge Adaptive  Communication ലെ David Mason എന്നയാള്‍ വീല്‍ ചെയരിനോട് ഘടിപ്പിക്കാവുന്ന portable computer ഉം  a speech synthesizer ഉം സജ്ജമാക്കി. ഇതോടെ മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയൊഗിച്ചു  ശാസ്ത്ര പുസ്തകങ്ങളും  നിരവധി പ്രബന്ധങ്ങളും തയ്യാറാക്കി.

 1988-ൽ പുറത്തിറങ്ങിയ  A Brief History of Time  എന്ന പുസ്തകത്തിന്റെ 9 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്.   പ്രപഞ്ചത്തിന്റെ ഉല്പത്തിയും വികാസവും മഹാവിസ്ഫോടനം(Big Bang), തമോഗർത്തം   തുടങ്ങി പ്രപഞ്ച ശാസ്ത്രത്തെ  സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ഒരു ശ്രമമാണ്‌ ഈ പുസ്തകം. പല സങ്കീർണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
A Briefer History of Time, the essay collection Black Holes and Baby Universe , The Universe in a Nutshell. എന്നീ കൃതികളും പ്രശസ്തമാണ്.

രോഗം അതിന്റെ സര്‍വ ശക്തിയോടും കൂടെ ശരീരത്തെ ആക്രമിച്ചപ്പോഴും, അത്  ജോലിയെയോ, മനസ്സിനേയോ  ബാധിക്കാന്‍ സ്റ്റീഫന്‍ അനുവദിച്ചില്ല. അദ്ദേഹം ഇങ്ങനെ ഓര്‍ക്കുന്നു " മോട്ടോര്‍ ന്യൂറോണ്‍ രോഗം എന്നെ ബാധിച്ചിട്ടു നാളുകള്‍ ഏറെയായി. എന്നാല്‍ സംതൃപ്തമായ ഒരു ജീവിതം നയിക്കുന്നതിന് ഒരിക്കല്‍ പോലും അതൊരു തടസ്സമായി തീര്‍ന്നിട്ടില്ല. കുറച്ചേറെ സമയം എടുത്തേക്കാം, പക്ഷെ പ്രതീക്ഷകള്‍ അവസാനിപ്പിക്കേണ്ടതില്ല ..."

സര്‍, വിസ്മയ്ങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു...